ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചിരിക്കെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വലിയൊരു വെടിപൊട്ടിച്ചത്.
ആം ആദ്മി പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കില്‍ അത് സ്വീകരിക്കാ്‍ ഞങ്ങള്‍ ഒരുക്കമാണെന്നായിരുന്നു ഭരത് സിംഗ് സോളങ്കിയുടെ വാക്കുകള്‍. ആം ആദ്മി തങ്ങളെ പിന്തുണയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതോടെ ഗുജറാത്തില്‍ വമ്ബന്‍ ട്വിസ്റ്റുകള്‍ ഉണ്ടാകുമോയെന്ന ആകാംഷയിലായിരുന്നു ദേശീയ രാഷ്ട്രീയം. ഇപ്പോഴിതാ സഖ്യ സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സോളങ്കി തന്നെ ഇക്കാര്യത്തില്‍ മറുപടി പറയുകയാണ്.
ആം ആദ്മിയുമായി യാതൊരു സഖ്യവും കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്ന് സോളങ്കി പറയുന്നു. ഉദയ്പൂര്‍ ചിന്തന്‍ ശിവിറില്‍ സമാനമനസ്കരായ പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു തന്റെ ആ പ്രസ്താവന. എന്നാല്‍ ആം ആദ്മി സംസാരിക്കുന്നത് അവരുടെ മാത്രം കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള സഖ്യത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നും സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഗാന്ധിജിയുടെ ചിത്രങ്ങള്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും എടുത്ത് മാറ്റിയവരാണവര്‍. ഗുജറാത്തിനേയും രാജ്യത്തേയും അപമാനിച്ചവരാണവര്‍. രാജ്യത്തെ മുഴുവന്‍ ഒരുമിപ്പിച്ച സര്‍ദാര്‍ പട്ടേലിനു പകരം ഖലിസ്ഥാന്‍വാദികളുടെ പിന്തുണ വാങ്ങി രാജ്യത്തെ അവര്‍ ഭിന്നിപ്പിക്കും. അത്തരമൊരു പാര്‍ട്ടിക്ക് ഗുജറാത്തില്‍ യാതൊരു സ്ഥാനവുമില്ല’, സോളങ്കി വ്യക്തമാക്കി. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ കുറ്റപത്രവും സോളങ്കി പുറത്തിറക്കി. മോര്‍ബി അപകടം ഉള്‍പ്പെടെ 21 കുറ്റങ്ങളാണ് പത്രികയില്‍ ബി ജെ പിയ്ക്കെതിരെ കാണിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍, സംസ്ഥാനത്തിന്മേലുള്ള വര്‍ദ്ധിച്ചുവരുന്ന കടം, തൊഴിലില്ലായ്മ, സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളേയും സാമൂഹിക സാഹചര്യത്തില്‍ വന്ന തകര്‍ച്ച തുടങ്ങിയ വിഷയങ്ങളും ‘ചാര്‍ജ് ഷീറ്റില്‍’ പറയുന്നു. ‘പഠിപ്പിക്കാനോ സര്‍ക്കാര്‍ ജോലി നല്‍കാനോ ബി ജെ പി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഒരു സര്‍ക്കാര്‍ സ്കൂള്‍ പോലും നിര്‍മ്മിക്കിക്കാന്‍ ബി ജെ പി തയ്യാറായിട്ടില്ലെന്ന് മാത്രമല്ല 65,00 ഓളം സ്കൂളുകള്‍ അടച്ച് പൂട്ടുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണ കാലത്താണ് ഗുജറാത്തിലെ ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമെല്ലാം സ്ഥാപിച്ചത്. ആരോഗ്യ രംഗവും വിദ്യാഭ്യാസവുമെല്ലാം സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു’, സോളങ്കി വിമര്‍ശിച്ചു. ബി ജെ പി ഗുജറാത്തില്‍ വികസനം നടപ്പാക്കിയിരുന്നുവെങ്കില്‍ സംസ്ഥാനത്തെ 32 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആകുമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അലോക് ഷര്‍മ്മ ആഞ്ഞടിച്ചു.
അതേസമയം ദേശീയ വിഷയങ്ങള്‍ അടക്കം ഉയര്‍ത്തിയുള്ള കോണ്‍ഗ്രസ് പ്രചരണങ്ങളെ നേരിടാന്‍ കൂടുതല്‍ നേതാക്കളെ സംസ്ഥാനത്തെത്തിച്ച് പ്രചരണം നടത്താന്‍ ഒരുങ്ങുകയാണ് ബി ജെ പി. അമിത് ഷാ, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയ നേതാക്കള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും. ഇതിനോടകം മോദി പ്രചരണത്തിന് തുടക്കമിട്ട് കഴിഞ്ഞു. ‘ഇന്നത്തെ ഗുജറാത്തിനെ ഞാന്‍ സൃഷ്ടിച്ചു’ എന്ന മുദ്രാവാക്യവുമായിട്ടാണ് മോദിയുടെ പ്രചരണം. സംസ്ഥാനത്ത് ബി ജെ പി റെക്കോഡ് വിജയം സ്വന്തമാക്കുമെന്നും വിദ്വേഷം പരത്തുന്നവരേയും സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരേയും ഗുജറാത്ത് തുടച്ച് നീക്കുമെന്നും വല്‍സദ് ജില്ലയിലെ പ്രചരണത്തിനിടെ മോദി പറഞ്ഞു.