ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരിക്കെ പ്രസ് സെക്രട്ടറിയും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും ആയിരുന്ന സാറാ ഹക്കാബി സാൻഡേഴ്‌സ് അർകൻസൊ ഗവർണറായി തിരഞ്ഞെടുക്കപ്പെടുമെന്നു വോട്ടെണ്ണൽ നടക്കുമ്പോൾ സി എൻ എൻ പ്രവചിച്ചു. ബിൽ ക്ലിന്റൺ ഗവർണർ ആയിരുന്ന സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണർ ആയിരിക്കും അവർ.
ഡെമോക്രാറ്റ് ക്രിസ് ജോൺസിനെ സാൻഡേഴ്‌സ് തോൽപിച്ചുവെന്നു സി എൻ എൻ പറഞ്ഞു. 2010ൽ ഡമോക്രാറ്റുകൾ ജയിച്ച സംസ്ഥാനം ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയാണ്.
1996 മുതൽ 2007 വരെ അർകൻസൊയിൽ റിപ്പബ്ലിക്കൻ ഗവർണർ ആയിരുന്ന മൈക്ക് ഹക്കാബിയുടെ പുത്രിയാണ് സാന്ഡേഴ്സ്. യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പിതാവ് ഭരിച്ച കസേരയിൽ പുത്രി എത്തുന്നത്.
ജോർജ് ഡബ്ലിയു. ബുഷിന്റെ ഭരണകൂടത്തിൽ അവർ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടു വർഷത്തിലേറെ ട്രംപിന്റെ കീഴിൽ ജോലി ചെയ്യുമ്പോഴാണ് അവർ ദേശീയ ശ്രദ്ധ നേടിയത്. ട്രംപിന്റെ നയങ്ങൾ ന്യായീകരിക്കുമ്പോൾ അവർ മാധ്യമങ്ങളുമായി പലപ്പോഴും ഏറ്റു മുട്ടിയിട്ടുണ്ട്.
ട്രംപിന്റെ പിന്തുണ ആദ്യമേ നേടിയ സാന്ഡേഴ്സിനു പാർട്ടിയിൽ നിന്നു കാര്യമായ എതിർപ്പുണ്ടായില്ല. സെപ്റ്റംബറിൽ പക്ഷെ തൈറോയ്‌ഡ് കാന്സറിനു ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ അവരുടെ പ്രചാരണം മന്ദഗതിയിൽ ആയിരുന്നു.