തിരുവനന്തപുരം: ചെഗുവേരയും കെ.ആര്‍ ഗൗരിയമ്മയും ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലും പോരാടി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്ക് പ്രഥമ കെ.ആര്‍.ഗൗരിയമ്മ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരും സ്വയം സഹനത്തിന്റെ പാത തിരഞ്ഞെടുത്തു. സുഖമായി ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഇരുവരും പ്രക്ഷുബ്ധമായ പാതകള്‍ തിരഞ്ഞെടുത്തു. മാര്‍ക്സിസത്തോടുള്ള പ്രതിബദ്ധതയാണ് ഇരുവരും തമ്മിലുള്ള സാമ്യത. തങ്ങളുടെ ജീവിതത്തെ നാടിന്‍്റെയും ജനങ്ങളുടെയും ചരിത്രമാക്കി മാറ്റിയവര്‍ അധികമില്ല. അന്യജീവന് ഉതകുമ്ബോഴാണ് സ്വന്തം ജീവിതം സഫലമാവുന്നത്.
അത് മാനദണ്ഡമാക്കിയാല്‍ ഗൗരിയമ്മയെപ്പോലെ സഫലമായ ഒരു ജീവിതം അധികം പേര്‍ക്കില്ല. തന്‍റെ നൂറാം വര്‍ഷത്തിന്‍റെ അന്ത്യഘട്ടത്തിലും അവര്‍ ജനങ്ങള്‍ക്കിടയില്‍ തുടര്‍ന്നു. ധീരതയുടെ പ്രതീകവും ചെറുത്തുനില്‍പ്പിന്‍റെ ശക്തമായ പ്രതിരൂപവുമായിരുന്നു ഗൗരിയമ്മ. കാര്‍ഷിക പരിഷ്കരണ നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിര്‍ദ്ദേശിച്ച കേരളത്തിലെ ആദ്യ സര്‍ക്കാരില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. നായനാര്‍ മന്ത്രിസഭയില്‍ വ്യാവസായിക വികസനത്തിന് ഒരു പുതിയ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.