ഇടുക്കി: ചിന്നക്കനാല്‍ വീണ്ടും കാട്ടാന ഭീതിയില്‍. അരിക്കൊമ്ബന്റെ വിഹാരകേന്ദ്രമായിരുന്ന ചിന്നക്കനാലിലെ 301 കോളനിയില്‍ കാട്ടാന ആക്രമണമുണ്ടായി.
301 കോളനിയിലെ ജ്ഞാനജ്യോതിയമ്മാളിന്റെ വീടിന് നേരെയായിരുന്നു വൈകുന്നേരം ഏഴരയോടെ കാട്ടാന ആക്രമണമുണ്ടായത്. വീടിന്റെ അടുക്കളഭാഗവും മുൻഭാഗവും ആന തകര്‍ത്തു. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകള്‍ ഷീലയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ചക്കക്കൊമ്ബനാണ് വീട് തകര്‍ത്തതെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്.
അരിക്കൊമ്ബനെ മയക്കുവെടി വെച്ച് പിടികൂടി നാടുകടത്തിയിട്ടും പ്രദേശത്തെ കാട്ടാനകളുടെ സാന്നിദ്ധ്യത്തിന് മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞമാസം ചക്കക്കൊമ്ബന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ചിന്നക്കനാല്‍ 301 കോളനിയിലെ തന്നെ കുമാറിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കൂടാതെ കൊച്ചി- ധനുഷ്കോടി പാതയില്‍ വെച്ച് ചക്കക്കൊമ്ബൻ വാഹനാപകടത്തിലും പെട്ടിരുന്നു. പൂപ്പാറ ചുണ്ടല്‍ സ്വദേശി തങ്കരാജിന്റെ വാഹനമാണ് ചക്കക്കൊമ്ബനെ ഇടിച്ചത്. വാഹനം ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തിന്റെ മുൻഭാഗം തകര്‍ത്തു. അപകടത്തില്‍ തങ്കരാജ് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആനയ്ക്ക് നിസാരമായ പരിക്കുകള്‍ മാത്രമാണുണ്ടായത് എന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.