ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ പോലീസിനെതിരെ ഞെട്ടിച്ച വെളിപ്പെടുത്തല്‍.
അക്രമത്തിന് ഇരയായ യുവതിയാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സംഭവം നടക്കുമ്ബോള്‍ മണിപ്പൂര്‍ പോലീസ് അവിടെയുണ്ടായിരുന്നുവെന്നും, പക്ഷേ അവര്‍ സഹായിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി. ദ വയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മെയ് നാലിനാണ് ദാരുണമായ ഈ സംഭവം നടന്നത്. ആ സമയം മെയ്തികളും, കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. നാല് പോലീസുകാര്‍ കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ അക്രമം നോക്കിയിരിക്കുകയായിരുന്നു. ഞങ്ങളെ സഹായിക്കാനായി അവര്‍ യാതൊന്നും ചെയ്തില്ലെന്നും ആക്രമണത്തിന് ഇരയായ രണ്ടാമത്തെ യുവതി ദ വയറിനോട് പറഞ്ഞു.
ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഈ യുവതിയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടു. സായ്കുല്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി ഫൈനോം ഗ്രാമത്തിലെ മെയ്തി വിഭാഗക്കാര്‍ ഇവിടേക്ക് കലാപകാരികള്‍ വരുന്നത് അറിഞ്ഞിരുന്നുവെന്ന് യുവതികളിലൊരാള്‍ പറയുന്നു.
തുടര്‍ന്ന് കുക്കി വിഭാഗക്കാര്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പക്ഷേ ഈ രണ്ട് യുവതികളുടെയും കുടുംബങ്ങള്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. യുവതികളെ ജനക്കൂട്ടം പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ദാരുണമായ കാര്യങ്ങള്‍ നടന്നത്. മാരകമായ ആയുധങ്ങളുമായിട്ടാണ് മെയ്തി അക്രമിസംഘം എത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
‘താന്‍ ഒപ്പമുണ്ടായിരുന്ന യുവതിയെ കുറിച്ചാണ് ചിന്തിച്ചത്. എന്നാല്‍ അക്രമികള്‍ അത്തരത്തിലൊരു ചിന്തയും ഇല്ലാത്തവരായിരുന്നു. കുറ്റിക്കാട് നിറഞ്ഞ ഒരിടത്തേക്കാണ് അവര്‍ ഞങ്ങളെ കൊണ്ടുപോയത്. മൂന്ന് പേര്‍ ഞങ്ങളെ പിടിച്ച് വെച്ചു. ഞങ്ങളെ ക്രൂരമായി മര്‍ദിക്കേണ്ടവര്‍ക്ക് അങ്ങോട്ട് വരാമെന്ന് ഒരാള്‍ വിളിച്ച് പറഞ്ഞുവെന്നും യുവതികളിലൊരാള്‍ പറഞ്ഞു. മെയ്തി സമുദായാംഗങ്ങള്‍ കൂടി അവരെ സഹായിച്ചതിലുണ്ട്. ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ ആളുകളും’ കൂട്ടത്തിലുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
‘അവര്‍ ബലമായി വസ്ത്രങ്ങള്‍ ഊരുകയാണ് ചെയ്തത്. ആരും ഞങ്ങളെ ലൈംഗികമായി’ പീഡിപ്പിച്ചിട്ടില്ലെന്നും യുവതി വ്യക്തമാക്കി. നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ യുവതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി സംശയിക്കപ്പെടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതാണ് യുവതികളിലൊരാള്‍ നിഷേധിച്ചത്. മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനമുള്ളത് കൊണ്ടാണ് ഈ വീഡിയോ പുറത്തുവരാന്‍ വൈകിയത്.
ജൂലായ് 19ന് മാത്രമാണ് മണിപ്പൂര്‍ പോലീസ് ഈ വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. സംഭവം നടന്ന് 77 ദിവസം പോലീസില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നാണ് ആരോപണം. ഐടിഎല്‍എഫ് നേതാവായ ഗ്രേസി രണ്ട് യുവതികളെയും സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ അവര്‍ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഒരു വാക്ക് പോലും മണിപ്പൂര്‍ വിഷയത്തില്‍ മോദി മിണ്ടാത്തതെന്ന് അവര്‍ ചോദിച്ചു.