തിരുവനന്തപുരം: കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെഎസ്‌ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കില്‍ പിരിച്ചെടുക്കാൻ കെഎസ്‌ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നല്‍കി.
ഉപയോക്താക്കളില്‍നിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. 20 മുതല്‍ ഡിസംബര്‍ 30 വരെയാണ് കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി.
രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്കാണ് ഇളവ്. കുടിശികയ്ക്ക് മേല്‍ പലിശയിളവും തവണകളായി അടയ്ക്കാമെന്നതുമാണ് ആകര്‍ഷണം. വൈദ്യുതി കുടിശ്ശികയ്ക്ക് 18ശതമാനം പലിശയാണ് കെഎസ്‌ഇബി ഈടാക്കുന്നത്. ഒറ്റത്തവണ പദ്ധതിയില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് ആറ് ശതമാനം പലിശയേ ഈടാക്കൂ. അഞ്ച് മുതല്‍ 15 വര്‍ഷം വരെയുള്ള കുടിശികയ്ക്ക് അഞ്ച് ശതമാനവും 15 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക് നാലുശതമാനവുമാണ് പലിശ.
പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടയ്ക്കാൻ 12 തവണ വരെ അനുവദിക്കും. കോടതി നടപടികളില്‍ കുടുങ്ങിക്കിടക്കുന്ന കുടിശ്ശികകളും പദ്ധതിയില്‍ അടച്ചു തീര്‍ക്കാം. വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടയ്ക്കേണ്ട മിനിമം ഡിമാൻഡ് ചാര്‍ജ്, പുനര്‍നിര്‍ണയം ചെയ്ത് കുറവുവരുത്തി നല്‍കും. മുൻവര്‍ഷങ്ങളില്‍ തവണ വ്യവസ്ഥയില്‍ അടയ്ക്കാൻ ശ്രമിച്ച് സാധിക്കാതെ പോയവര്‍ക്കും ആനുകൂല്യമുണ്ട്.