ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ദേശീയ വനിത കമീഷൻ സ്വമേധയാ കേസെടുത്തു.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മണിപ്പൂര്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഡി.ജി.പിയോട് ഫോണില്‍ സംസാരിച്ചതായി ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശര്‍മ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് ഡി.ജി.പി അറിയിച്ചതെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച ഡല്‍ഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാള്‍ മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ കുറ്റവാളികളെ പിടികൂടാൻ ഒന്നും ചെയ്തില്ല. രണ്ടര മാസത്തോളം കുറ്റവാളികള്‍ സ്വതന്ത്രരായി നടന്നത് രാജ്യത്തിനാകെ നാണക്കേടാണ്.
അക്രമത്തിനിരയായ സ്ത്രീകളെ കാണാൻ മണിപ്പൂര്‍ സന്ദര്‍ശിക്കാൻ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രിയോട് സന്ദര്‍ശനത്തിന് ആവശ്യപ്പെട്ടതായും മലിവാള്‍ പറഞ്ഞു. കേന്ദ്ര വനിത- ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ഫോണില്‍ സംസാരിച്ചു. ഇരകള്‍ക്ക് നീതി ലഭിക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതായി അവര്‍ അറിയിച്ചു.