ബംഗളൂരു: കാവേരി നദീജല പ്രശ്നം ചര്‍ച്ച ചെയ്യാൻ ബുധനാഴ്ച ബംഗളൂരുവില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. മഴക്കുറവ് കാരണം അനുഭവിക്കുന്ന ജലക്ഷാമത്തിനും തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധിക്കും മധ്യേയാണ് കര്‍ണാടക സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.
കോടതി ഉത്തരവ് അനുസരിച്ച് 10,000 ക്യുസെക് ജലം ഈ മാസം 31 വരെ തമിഴ്നാടിന് നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.. കര്‍ണാടകക്ക് 124 ടി.എം.സി ജലം ആവശ്യമാണെന്നും എന്നാല്‍ അണക്കെട്ടുകളില്‍ 55 ടി.എം.സി ജലം മാത്രമേയുള്ളൂ എന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍,മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യദ്യൂരപ്പ,എച്ച്.ഡി.കുമാര സ്വാമി,ബസവരാജ് ബൊമ്മൈ,ഡി.വി.സദാനന്ദ ഗൗഡ,എം.വീരപ്പ മൊയ്‌ലി, ജഗദീഷ് ഷെട്ടാര്‍, ബന്ധപ്പെട്ട മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം കാവേരി നദീജല പ്രശ്നം ഉയര്‍ത്തി ബി.ജെ.പി,ജെ.ഡി.എസ് പാര്‍ട്ടികളുടെ പിന്തുണയോടെ കര്‍ഷകര്‍ തിങ്കളാഴ്ച മുതല്‍ മാണ്ട്യയില്‍ പ്രക്ഷോഭത്തിലാണ്. മാണ്ട്യ എം.പി എ.സുമലതയാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.