ഗസ്സ: നിരപരാധികളെ കൊന്നൊടുക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ മുറവിളികള്‍ക്കിടയിലും ഗസ്സയിലെ വെടിനിര്‍ത്തല്‍ ആവശ്യം വീണ്ടും തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
കൂടുതല്‍ സൈനികരെ രംഗത്തിറക്കി ആക്രമണം കടുപ്പിച്ച ഇസ്രായേല്‍, ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അല്‍ ശിഫയുടെ ഹൃദയചികിത്സ വിഭാഗം ബോംബിട്ട് തകര്‍ത്തു. ഗുരുതര പരിക്കേറ്റവരെ അടക്കം ഒഴിപ്പിച്ച് തെരുവിലേക്കിറക്കി വിടുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായതായി ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അല്‍ ഖുദ്റ പറഞ്ഞു. ചുറ്റുപാടും വളഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ധനവും വൈദ്യുതിയുമില്ലാതെ അല്‍ ഖുദ്സ് ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചു.
രണ്ട് ആശുപത്രികളിലുമായി നവജാത ശിശുക്കളടക്കം ആയിരങ്ങളാണ് മരണവുമായി മല്ലിടുന്നത്. യുദ്ധം ആറാംവാരത്തിലേക്ക് കടക്കുമ്ബോള്‍ ടെലിവിഷനിലൂടെ ഇസ്രായേലികളെ അഭിസംബോധന ചെയ്യവെയാണ് ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ തുരങ്കങ്ങളും സൈനിക കേന്ദ്രവുമുണ്ടെന്നാരോപിച്ച് അല്‍ ശിഫ ആശുപത്രി പരിസരത്ത് കനത്ത ആക്രമണം തുടരുകയാണ്. ആശുപത്രിയിലെ അവസാന ജനറേറ്ററും പ്രവര്‍ത്തനരഹിതമായതായും ഒരു നവജാതശിശു മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖാൻ യൂനുസില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ യു.എൻ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു.