ബെയ്ജിംഗ്: കോവിഡ് മഹാമാരിയില്‍നിന്നും ഇനിയും കരകയറാനിരിക്കെ, ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ അജ്ഞാത ന്യൂമോണിയ പടരുന്നത് ആശങ്ക പരത്തുന്നു.
ഒക്‌ടോബര്‍ മധ്യത്തോടെ ബെയ്ജിംഗ് നഗരപരിധിയിലും ലിയാവൊനിംഗ് പ്രവിശ്യയിലുമാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
കുട്ടികളില്‍ പടര്‍ന്നുപിടിച്ചതിനാല്‍ പലയിടങ്ങളിലും സ്കൂളുകള്‍ അടച്ചിരിക്കുകയാണ്. കടുത്ത പനി, ശ്വാസതടസം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ചിലര്‍ക്കു ചുമയുമുണ്ട്. പനി, കോവിഡ് അടക്കം വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്ന രോഗാണുക്കള്‍തന്നെയാണ് അജ്ഞാതരോഗത്തിനും കാരണമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.
വീണ്ടുമൊരു മഹാമാരിയിലേക്കാണു പോകുന്നതെന്ന് സൂചന നല്‍കി അജ്ഞാത രോഗം ബാധിച്ച കുട്ടികളെക്കൊണ്ട് ആശുപത്രികള്‍ നിറയുകയാണെന്നാണു റിപ്പോര്‍ട്ട്. ന്യൂമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചും രോഗത്തിന്‍റെ വിശദാംശങ്ങളും നല്‍കാൻ ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കോവിഡിനെപ്പോലെ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.