കോട്ടയം: നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കി സഹയാത്രിക. രാത്രി ബസ്സ്റ്റാൻഡിലും റെയില്‍വേ സ്റ്റേഷനിലുമെത്തുന്ന സ്ത്രീകള്‍ക്ക് യാത്രക്ക് ഇനി ധൈര്യമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വിളിക്കാം.
ഇവരുടെ നമ്ബറും പേരും സ്റ്റാൻഡിലെ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. പൊലീസും ജില്ല പഞ്ചായത്തും ചേര്‍ന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ 17, കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ 10, നാഗമ്ബടം സ്റ്റാൻഡില്‍ അഞ്ച് ഡ്രൈവര്‍മാരുമാണ് പദ്ധതിയിലുള്ളത്. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുണ്ടാവും. ഓട്ടോകളില്‍ സഹയാത്രികയുടെ സ്റ്റിക്കറുകളും പതിച്ചിട്ടുണ്ടാവും.
കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ പദ്ധതിയുടെ ഉദ്ഘാടനവും വാഹനങ്ങളുടെ ഫ്ലാഗ്ഓഫും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ഓട്ടോകളില്‍ സ്റ്റിക്കര്‍ പതിക്കല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഡോ. വി. വിഘ്നേശ്വരി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ടി.എം. വര്‍ഗീസ്, വനിത ഉപദേശക സമിതി അംഗം അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, വനിത പ്രൊട്ടക്ഷൻ ഓഫിസര്‍ സുനിത, ബി.സി.എം കോളജ് വൈസ് പ്രിൻസിപ്പല്‍ അന്നു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.