തിരുവനന്തപുരം: സാമ്ബത്തിക ഞെരുക്കം നേരിടുന്ന സര്‍ക്കാരിന് സഹായവുമായി ബിവറേജസ് കോര്‍പ്പറേഷന്റെ 300 കോടിയുടെ ട്രഷറി നിക്ഷേപം.
ഈ തുകയ്ക്കുള്ള ചെക്ക് ഇന്ന് കൊല്ലത്ത് ബീച്ച് ഹോട്ടലില്‍ ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം എക്സൈസ് മന്ത്രി എം.ബി.രാജേഷ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറും. ബെവ്കോ ചെയര്‍മാനും എം.ഡിയുമായ യോഗേഷ് ഗുപ്തയും പങ്കെടുക്കും.
വരുമാനക്കണക്കുകളില്‍ കൃത്രിമം ആരോപിച്ച് ഇൻകം ടാക്സ് അധികൃതര്‍ മരവിപ്പിച്ച ബാങ്ക് അങ്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കാൻ ബെവ്‌കോ കെട്ടി വച്ച 1000 കോടി പലിശ സഹിതം നേരത്തെ തിരികെ കിട്ടിയിരുന്നു. ഇതിന്റെ ബാക്കി തുകയും ബെവ്കോയുടെ ലാഭത്തില്‍ നിന്നുള്ള ഒരു ഭാഗവും ചേര്‍ത്താണ് 300 കോടി നിക്ഷേപിക്കുന്നത്.
ഇതിന് പുറമെ കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എല്‍) 500 കോടി വായ്പയായും നല്‍കി. ഇതും സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ്. 2020-21 സാമ്ബത്തിക വര്‍ഷം 278 കോടി നഷ്ടത്തിലായിരുന്ന ബെവ്കോ 2021-22-ല്‍ ലാഭവും നഷ്ടവുമില്ലാത്ത നിലയിലെത്തി. തൊട്ടടുത്ത വര്‍ഷം മുതലാണ് ലാഭത്തിലേക്ക് എത്തിയത്. മദ്യ വില്പനയിലും വിതരണത്തിലും കൃത്യമായ ക്രമീകരണങ്ങള്‍ വരുത്തിയും പൂട്ടിയ ചില്ലറ വില്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചുമാണ് നഷ്ടം ഒഴിവാക്കിയത്. 2022-23 -ല്‍ 56 കോടിയായിരുന്നു ലാഭം. നടപ്പ് സാമ്ബത്തിക വര്‍ഷം 200 കോടിയാണ് പ്രതീക്ഷിക്കുന്ന ലാഭം.