ന്യൂഡല്‍ഹി: ജുഡിഷ്യറിയില്‍ മികവു തെളിയിച്ച, പട്ടികവിഭാഗത്തില്‍പ്പെട്ട കർണാടക ഹൈക്കോടതി ചീഫ് ജസ്റ്രിസ് പി.ബി.
വരാലെയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാൻ കേന്ദ്ര സർക്കാരിനോട് കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്രിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന കൊളീജിയത്തിലാണ് തീരുമാനം. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പി.എസ്. ദിനേശ് കുമാറിനെയും ശുപാർശ ചെയ്തു.
ജസ്റ്റിസ് എസ്.കെ. കൗള്‍ വിരമിച്ചതിന്റെ ഒഴിവിലേക്കാണ് വരാലെയെ ശുപാർശ ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും മുതിർന്ന ഹൈക്കോടതി ജഡ്‌ജി, രാജ്യത്തെ പട്ടികജാതിയിലെ ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ കാര്യങ്ങള്‍ വരാലെയുടെ നിയമനത്തിനായി കൊളീജിയം പരിഗണിച്ചു. വിവിധ നിയമങ്ങളുമായി ബന്ധപ്പെട്ട് മികച്ച വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചതും കണക്കിലെടുത്തു. സർവീസ് കാലത്തുടനീളം ഉയർന്ന നിലവാരമുള്ള പ്രൊഫഷണല്‍ എത്തിക്സ് പാലിച്ചുവെന്നും കൊളീജിയം വിലയിരുത്തി. 2008ല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്‌ജിയായ വരാലെ 2022 ഒക്ടോബറില്‍ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി.