കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമർശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
സുരേഷ് ഗോപിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പാണ്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാല്‍, ബിജെപിയുടെ വലയില്‍ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയിരിക്കും എന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്.
‘കരിപ്പൂരില്‍ നിന്നുള്ള ഹാജിമാർ നേരിടുന്നത് കടുത്ത വിവേചനമാണ്. ഉംറ യാത്രക്ക് 35,000രൂപ മാത്രമാണ് നിരക്ക്. പരസ്യമായി എങ്ങനെ കൊള്ള നടത്താൻ സാധിക്കുന്നു? ടെൻഡറിലെ കള്ളക്കളി പുറത്ത് കൊണ്ടുവരണം. വലിയ ചാർജ് വരുമ്ബോള്‍ റീ ടെൻഡർ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നത്. വിമാനം കൊണ്ടുവന്ന് യാത്ര നടത്തൂ എന്ന അബ്‌ദുള്ള കുട്ടിയുടെ പരാമർശം അംഗീകരിക്കാനാവില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തില്‍ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. കേരളത്തില്‍ നിന്നുള്ള 80 ശതമാനം ഹാജിമാരെ 165000 രൂപ ഈടാക്കി കൊണ്ടുപോകാനാണ് നീക്കം. നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും. മുസ്ലീം ലീഗ് പ്രക്ഷോഭത്തിന് മുന്നിലുണ്ടാകും.’ – സലാം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വന്നിരിക്കും. കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി പദയാത്രയ്‌ക്കിടെയാണ് സുരേഷ് ഗോപി സംസാരിച്ചത്. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.