ആലപ്പുഴ: തൃശ്ശൂർ റൂറലിലെ സബ് ഇൻസ്പെക്ടറായ ടി.കെ. രാമചന്ദ്രന്റെ അവസാന പ്രവൃത്തിദിവസമായിരുന്നു ബുധനാഴ്ച. പക്ഷേ, അദ്ദേഹമന്ന് ആലപ്പുഴയില്‍ ഒരു മത്സരത്തിലായിരുന്നു.
47-ാമത് സംസ്ഥാന പോലീസ് സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി നടന്ന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പില്‍. ഇതില്‍ 83 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനവും സ്ട്രോങ്മെൻ ഓഫ് കേരള പോലീസ് പുരസ്കാരവും നേടിയാണ് തന്റെ വിരമിക്കല്‍ദിനം മറക്കാനാകാത്തതാക്കിയത്.
ചാംപ്യൻഷിപ്പിലെ ആകെ പ്രകടനത്തിനു നല്‍കുന്നതാണ് സ്ട്രോങ് മെൻ പുരസ്കാരം. ഓരോ തവണ ഭാരമെടുക്കാനെത്തുമ്ബോഴും നിറഞ്ഞ കൈയടിയോടെ എല്ലാവരും അദ്ദേഹത്തിനൊപ്പം നിന്നു. പവർ ലിഫ്റ്റിങ്ങിലെ മൂന്നു വിഭാഗങ്ങളിലായി 530 കിലോഗ്രാം ഉയർത്തി കരുത്തുതെളിയിച്ചപ്പോള്‍ മുഴങ്ങിയ കരഘോഷത്തില്‍ രാമചന്ദ്രനോടുള്ള സ്നേഹം കൂടിയുണ്ടായിരുന്നു. ആലപ്പുഴ ജില്ലാ പോലീസിന്റെ ഉപഹാരവും അദ്ദേഹത്തിനു നല്‍കി.
പഠനകാലത്തു തുടങ്ങിയതാണ് തൃശ്ശൂർ ചേർപ്പ് സ്വദേശിയായ രാമചന്ദ്രന് ബോഡി ബില്‍ഡിങ്ങിലും പവർലിഫ്റ്റിങ്ങിലുമുള്ള കമ്ബം. 1993-ല്‍ പോലീസ് സേനയില്‍ ചേർന്നതുമുതല്‍ ദേശീയ -അന്തർദേശീയ മത്സരങ്ങളിലെ സ്ഥിരംസാന്നിധ്യമായി. 18 ദേശീയ ചാംപ്യൻഷിപ്പുകളിലായി 16 മെഡലുകള്‍ നേടി. ഏഷ്യൻ ചാംപ്യൻഷിപ്പില്‍ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് വിഭാഗത്തില്‍ ഒരു സ്വർണമുള്‍പ്പെടെ നാലു മെഡലുകള്‍ സ്വന്തമാക്കി.
31 വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുമ്ബോള്‍ ജീവിതത്തില്‍ ഇനിയുംചെയ്യാൻ ഒരുപാടുണ്ടെന്ന് അദ്ദേഹം സ്വപ്നം കാണുന്നു. ‘തൃശ്ശൂരിലെ ജിം വിപുലമാക്കണം. ഒരുപാടാളുകളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കണം. ഇത് രക്തത്തിലലിഞ്ഞതാണ്. പ്രായമെത്രയായാലും ഈ ഇഷ്ടത്തോട് ഒരിക്കലും വിടപറയാനാകില്ല.’ – രാമചന്ദ്രൻ പറഞ്ഞു. സുനിതകുമാരിയാണ് രാമചന്ദ്രന്റെ ഭാര്യ. മകൻ: മനു.