മാഹി: മുഖ്യമന്ത്രി രംഗസാമി ഉറപ്പു നല്‍കിയ സർജന്മാരുടെ സ്‌റ്റെപൻഡ് തുക വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കല്‍ കോളജില്‍ ഹൗസ്‌സർജന്മാർ തിങ്കളാഴ്ച ഒ.പിക്ക് മുന്നില്‍ സൂചന സമരം നടത്തി.
2022 നവംബറില്‍ പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി ഹൗസ് സർജന്മാരുടെ സ്‌റ്റൈപ്പൻഡ് തുക 5,000ല്‍ നിന്ന് 20,000 രൂപയായി വർധിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഒരു വർഷം പിന്നിട്ടിട്ടും വർധനവുണ്ടായില്ലെന്ന് മാത്രമല്ല, കിട്ടേണ്ട 5,000 രൂപ കൃത്യസമയത്ത് ലഭിക്കാറില്ലെന്നും സമരക്കാർ പരാതിപ്പെട്ടു. ഇന്റേണ്‍ഷിപ് പൂർത്തിയാക്കി കോളജില്‍ നിന്ന് ഇറങ്ങിയ ഹൗസ് സർജന്മാർക്കുപോലും പൂർണമായും സ്‌റ്റെപ്പെൻഡ് ലഭിച്ചില്ലെന്നും ഇത് കാരണം പുതുച്ചേരി, മാഹി, യാനം, കാരക്കല്‍, ലക്ഷദ്വീപ്, കേരളം എന്നീ സ്ഥലങ്ങളില്‍ നിന്ന് പഠിക്കാനെത്തിയ ഹൗസ് സർജന്മാർ സാമ്ബത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായും ചൂണ്ടിക്കാട്ടി. 61 പേരാണ് ഇന്റേണ്‍ഷിപ് ചെയ്യുന്ന ഹൗസ് സർജന്മാരായി മാഹിയിലുള്ളത്.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഹൗസ് സർജന്മാർ ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ സ്റ്റൈപ്പൻഡ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് ഹൗസ് സർജന്മാർ അറിയിച്ചു. കെ. വംസി, സെബ ജോസി, എസ്. സെന്തമി സെല്‍വൻ, വി.പി. അഷിത എന്നിവർ നേതൃത്വം നല്‍കി.