ന്യൂഡല്‍ഹി: പ്രതിമാസ വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചെന്ന് ദേശീയ സാമ്ബിള്‍ സർവേ ഓഫിസ് (എൻ.എസ്.എസ്.ഒ) റിപ്പോർട്ട്.
2011-2023 കാലത്തെ ഗാർഹിക ചെലവാണ് പഠനവിധേയമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനുകീഴിലുള്ള എൻ.എസ്.എസ്.ഒ 2022 ആഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെയാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ (എച്ച്.സി.ഇ.എസ്) നടത്തിയത്.
മാസംതോറുമുള്ള പ്രതിശീർഷ ഉപഭോഗ ചെലവും (എം.പി.സി.ഇ) വിതരണവും സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാക്കാനാണ് സർവേ ലക്ഷ്യമിട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഗ്രാമീണ, നഗര മേഖലകള്‍ തിരിച്ചാണ് പഠനം നടത്തിയത്. സർവേ പ്രകാരം, നിലവിലെ വില അനുസരിച്ച് നഗരങ്ങളില്‍ ശരാശരി പ്രതിമാസ പ്രതിശീർഷ ചെലവ് 2022-23ല്‍ 6,459 രൂപയായി. 2011-12ല്‍ ഇത് 2,630 രൂപയായിരുന്നു. ഗ്രാമീണ മേഖലയില്‍ ഇത് 1,430 രൂപയില്‍നിന്ന് 3,773 രൂപയായി വർധിച്ചു.
നഗരമേഖലയില്‍ 2011-12ലെ വില അനുസരിച്ചുള്ള ശരാശരി പ്രതിമാസ ചെലവ് 2022-23ല്‍ 3,510 രൂപയായി. 2011-12 കാലത്ത് ഇത് 2,630 രൂപയായിരുന്നു. ഗ്രാമീണ മേഖലയില്‍ ഇത് 1,430 രൂപയില്‍നിന്ന് 2,008 രൂപയായി ഉയർന്നതായും റിപ്പോർട്ടില്‍ പറയുന്നു.
ഗ്രാമീണ പ്രദേശങ്ങളില്‍ 1,55,014 വീടുകളിലും നഗരങ്ങളിലെ 1,06,732 വീടുകളിലുമാണ് സർവേ നടത്തിയത്.