ഹുവാവേ സ്മാർട്ട് ഫോണുകളുടെ തിരിച്ചുവരവോടെ ചൈനയില്‍ ഐഫോണ്‍ വില്‍പനയില്‍ വൻ ഇടിവ്. ചൈനീസ് ഫോണുകള്‍ വാങ്ങുന്നതാണ് ദേശസ്‌നേഹം എന്ന ട്രെൻഡിങ് പ്രചരണത്തോടെ വൻതോതില്‍ ഫോണുകള്‍ വിറ്റഴിക്കുകയാണ് തദ്ദേശീയ കമ്ബനികള്‍.
ചൈനീസ് വമ്ബനായ ഹുവാവേയുടെ തിരിച്ചുവരവോടെ ട്രെൻഡിന് സ്വീകാര്യത കൂടിയിരിക്കുകയാണ്. ഹുവാവേയുടെ പുതിയ മോഡലായ മേറ്റ് 60 പ്രോ ആണ് നിലവില്‍ ചൈനീസ് മാർക്കറ്റ് കീഴടക്കിയിരിക്കുന്നത്.
ബെയ്ജിങ്ങില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷിക സമ്മേളനത്തില്‍ നിരവധി അംഗങ്ങള്‍ ഐഫോണിനേക്കാള്‍ തങ്ങള്‍ക്ക് പ്രിയം ചൈനീസ് ബ്രാൻഡുകളാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. സമ്മേളനത്തില്‍ ആപ്പിള്‍ ഫോണുകളുടെ സുരക്ഷയേക്കുറിച്ചും വിവരങ്ങള്‍ ചോർത്താനുള്ള സാധ്യതയെക്കുറിച്ചും ചർച്ച നടന്നു.
ചൈനയിലെ ഉന്നത രാഷ്ട്രീയ ഉപദേശക സമിതിയിലെ അംഗമായ വാങ് ചുൻരു, ഹുവായ് ഉപകരണങ്ങളിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് വാചാലനായി.
മാർക്കറ്റില്‍ ശക്തി ക്ഷയിച്ചെങ്കിലും പിടിച്ചുനില്‍ക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ആപ്പിളിപ്പോള്‍. തദ്ദേശീയമായി വികസിപ്പിച്ച പ്രൊസസറുള്ള ഹുവാവേയുടെ മേറ്റ് 60 പ്രോ ആണ് ഐഫോണ്‍ മോഡലുകള്‍ക്ക് ഭീഷണിയാവുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കീഴില്‍ ഹുവാവേയ്‌ക്കേർപ്പെടുത്തിയ ഉപരോധം കമ്ബനിയെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. ഉപരോധത്തിന് പിന്നാലെ ഗൂഗിളും ഹുവാവേ ഉപേക്ഷിച്ചു. എന്നാല്‍ ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിയ്ക്കാൻ ശേഷിയുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഹാർമൊണി ഒ എസുമായാണ് ഹുവാവേയുടെ തിരിച്ചുവരവ്.
ഗവണ്‍മെന്റ ഓഫീസുകളില്‍ നിന്നും ഘട്ടം ഘട്ടമായി ഐഫോണുകള്‍ ഒഴിവാക്കി കുറഞ്ഞവിലയ്ക്ക് ഹുവാവേ ഫോണുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഗവണ്‍മെന്റെ ഉദ്യോഗസ്ഥർക്ക് 20 ശതമാനം വിലക്കിഴിവില്‍ ഹുവാവേ ഫോണുകള്‍ വാങ്ങാനുള്ള അവസരവുമുണ്ട്.
വില്‍പനയിലും പ്രചാരത്തിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിച്ച ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ചൈനയില്‍ ദീർഘകാലം ആപ്പിള്‍ നിലനില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചു.