കളിക്കളത്തില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്കിനെതിരെ പോരാടുന്ന മുസ്‍ലിം വനിതാ ഫുട്ബാളര്‍മാര്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിലെ ലിംഗ സമത്വ മന്ത്രി എലിസബത്ത് മൊറേനൊ.
ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം കളിക്കാര്‍ പ്രകടമായ മതചിഹ്നങ്ങളുമായി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല.
മുസ്‍ലിം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബിന് പുറമേ ജൂതമതക്കാര്‍ ധരിക്കുന്ന കിപ്പയ്ക്കും വിലക്കുണ്ട്. “les Hijabeuses” എന്ന വനിതാ കൂട്ടായ്മ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പിലാക്കിയ നിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു, നിയമങ്ങള്‍ വിവേചനപരമാണെന്നും തങ്ങളുടെ മതം ആചരിക്കാനുള്ള അവകാശം ലംഘിക്കുകയാണെന്നും അവര്‍ വാദിച്ചു.
അതേസമയം, പെണ്‍കുട്ടികള്‍ക്ക് തലമറച്ച് ഫുട്ബോള്‍ കളിക്കാമെന്നാണ് നിയമം പറയുന്നതെന്ന് മന്ത്രി എലിസബത്ത് മൊറേനോ പറഞ്ഞു. ‘ഫുട്ബോള്‍ മൈതാനത്ത് ഹിജാബ് നിരോധിതമായ ഒരു വസ്തുവല്ല. നിയമത്തെ മാനിക്കണമെന്നാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് പറയാനുള്ളത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്നും’ അവര്‍ പറഞ്ഞു.
കായിക മത്സരങ്ങളിള്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബില്‍ കഴിഞ്ഞ മാസം ഫ്രഞ്ച് സെനറ്റിനു മുന്നിലെത്തിയിരുന്നു. വലതുപക്ഷ റിപബ്ലിക്കനുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലി ബില്‍ തള്ളിയിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലെസ് റിപബ്ലിക്കന്‍സ് പ്രതിനിധികളായിരുന്നു സെനറ്റില്‍ ബില്‍ അവതരിപ്പിച്ചത്. കളിക്കളത്തില്‍ നിഷ്പക്ഷത നിര്‍ബന്ധമാണെന്നു പറഞ്ഞായിരുന്നു വിലക്കിനു നീക്കം. ഫ്രഞ്ച് ഭരണകൂടം എതിര്‍ത്തെങ്കിലും 143നെതിരെ 160 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്.
സ്പോര്‍ട്സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും പ്രകടമായ മതചിഹ്നങ്ങള്‍ ധരിച്ച് പങ്കെടുക്കുന്നതിനാണ് ബില്ലില്‍ വിലക്കേര്‍പ്പെടുത്തിയത്. തലമറച്ച് കായിക മത്സരങ്ങല്‍ പങ്കെടുക്കുന്നത് അത്ലറ്റുകളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടി. നിയമം ഔദ്യോഗികമായി നടപ്പിലായാല്‍ 2024ലെ പാരിസ് ഒളിംപിക്സിനും അതു ബാധകമാകുമായിരുന്നു.