വാഷിങ്ടൻ ഡിസി ∙ യുക്രെയ്നെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ റഷ്യൻ സൈനികർ അതിർത്തിയിലേക്ക് നീങ്ങിയതോടെ, കൂടുതൽ യുഎസ് സൈന്യത്തെ നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് അയക്കാൻ യുഎസ് പ്രസിഡന്റ് ബൈഡൻ ഉത്തരവിട്ടു. ബൈഡൻ റഷ്യ– യുക്രെയ്ൻ സംഘർഷ സാധ്യതകളെ വിലയിരുത്തുന്നതിനിടെ ദേശീയ ടെലിവിഷനിലൂടെ ശക്തമായ മുന്നറിയിപ്പാണ് റഷ്യക്ക് നൽകിയത്.
സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിനു പുറമെ 6000 യുഎസ് സൈനികരെ കൂടി യുക്രെയ്ൻ അതിർത്തിയിലേക്ക് വിന്യസിപ്പിക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ജർമനി, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളുടെ യുക്രെയ്നുമായി ചേർന്നു കിടക്കുന്ന അതിർത്തിയിലേക്കാണു സൈന്യം നീങ്ങിയിരിക്കുന്നത്.
റഷ്യയുടെ 190000 സൈനികരാണ് മുൻ സോവിയറ്റ് ഭാഗമായിരുന്ന യുക്രെയ്നിന്റേയും ബെലറസിന്റേയും അതിർത്തിയിലുള്ളത്. വലിയ തോതിലുള്ള ആക്രമണത്തിനാണ് റഷ്യ തയാറാകുന്നതെന്ന് യുഎസ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്ന വിവരം. നാറ്റോയുടെ അതിർത്തിയിലെ ഓരോ ഇഞ്ചും കൃത്യമായി സംരക്ഷിക്കുമെന്ന് വ്യക്തമായ സന്ദേശമാണ് അമേരിക്കക്ക് നൽകാനുള്ളത്.
റഷ്യ ഇപ്പോൾ നടത്തിയിരിക്കുന്നത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ്. യുക്രെയ്നിനെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കി. 800 അംഗങ്ങൾ വരുന്ന ഇൻഫാൻട്രി ബറ്റാലിയൻ ടാസ്ക്ക് ഫോഴ്സും, എട്ടു എഫ്.35 ഫെറ്റർജറ്റും, ഒരു ഗ്രൂപ്പു അപ്പാച്ചി ഹെലികോപ്റ്ററും, നാറ്റോ രാജ്യങ്ങളായ ഇറ്റലി, ജർമനി, ഗ്രീസ്, പോളണ്ട് അതിർത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.