ഝാര്‍സുഗുഡ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിനെ (61) വെടിവെച്ച് കൊലപ്പെടുത്തിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ഗോപാല്‍ ദാസ് ബൈപോളാര്‍ ഡിസോര്‍ഡറിന് ചികിത്സയിലായിരുന്നുവെന്ന് ബെര്‍ഹാംപുരിലെ എംകെസിജി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ.
ചന്ദ്രശേഖര്‍ ത്രിപാഠി.
മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗോപാല്‍ ദാസിന് എങ്ങനെയാണ് സര്‍വീസ് റിവോള്‍വര്‍ നല്‍കിയതെന്നും ഗാന്ധി ചക്കിലെ പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലക്കാരനായി നിയമിച്ചതെന്നും വ്യക്തമല്ല.
”എട്ടോ പത്തോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോപാല്‍ ദാസ് ആദ്യമായി എന്റെ ക്ലിനിക്ക് സന്ദര്‍ശിച്ചത്. അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടായിരുന്നു. ഇതിനു ചികിത്സയിലായിരുന്നു.
അദ്ദേഹം സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. സ്ഥിരമായി മരുന്ന് കഴിച്ചില്ലെങ്കില്‍ രോഗം വീണ്ടും വരും. അദ്ദേഹം എന്നെ അവസാനമായി സന്ദര്‍ശിച്ചിട്ട് ഒരു വര്‍ഷമായി” ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.
7 വര്‍ഷത്തോളമായി ഗോപാല്‍ ദാസ് മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് ഭാര്യ ജയന്തിയും സ്ഥിരീകരിച്ചിരുന്നു.വീട്ടില്‍ നിന്ന് 400 കിലോമീറ്റര്‍ മാറി താമസിക്കുന്നതുകൊണ്ട് സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ മാനസിക നിലയിലായിരുന്നുവെന്നും ഇന്നലെ രാവിലെ മകളെ വീഡിയോ കോള്‍ ചെയ്്തിരുന്നതായും ഭാര്യ കൂട്ടിച്ചേര്‍ത്തു.
ഗോപാല്‍ ദാസിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അവധി ലഭിക്കാതിരുന്നത് കൊണ്ട് പ്രത്യേക അപേക്ഷ നല്‍കിയിരുന്നെന്നും മകന്‍ പറഞ്ഞു.
ഇന്നലെ ഝാര്‍സുഗുഡയിലെ ബ്രജരാജ്നഗറിലെ പൊതുപരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ എഎസ്‌ഐ വെടിവച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മന്ത്രി കാറില്‍നിന്ന് ഇറങ്ങുമ്ബോള്‍ തൊട്ടടുത്തുനിന്ന ഗോപാല്‍ ദാസ് ഇടതു നെഞ്ചില്‍ നിറയൊഴിക്കുകയായിരുന്നു.
രണ്ട് തവണ വെടിവെച്ചെങ്കിലും ഒരെണ്ണം മാത്രമാണ് നെഞ്ചില്‍ കൊണ്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ, ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഗോപാല്‍ ദാസ് സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.