കോട്ടയം: തിരുവാര്‍പ്പില്‍ സ്വകാര്യ ബസ് ഉടമയെ സിപിഎം നേതാവ് ആക്രമിച്ച സംഭവത്തില്‍ പൊലീസിനുനേരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി.
ബസുടമയെ ആക്രമിച്ച സംഭവത്തില്‍ കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് പൊലീസിനെതിരെ കോടതി കടുത്ത വിമര്‍ശനം തന്നെ നടത്തിയത്.
കേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്‌റ്റേഷൻഹൗസ് ഓഫീസറും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെത്തന്നെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. എത്ര പൊലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ചോദിച്ച കോടതി പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ഒന്ന് തല്ലിക്കോ എന്ന സമീപനമാണ് പൊലീസില്‍ നിന്നും ഉണ്ടായത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കോടതിയില്‍ വന്നാല്‍പോലും നീതികിട്ടില്ല എന്ന തോന്നലിനിടയാക്കും. ആ അടി കിട്ടിയത് കോടതിയുടെ മുഖത്താണ്, ബസുടമയ്‌ക്കല്ലെന്ന് കോടതി പറഞ്ഞു. ആക്രമണം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായോ എന്ന് ചോദിച്ച കോടതി പൊലീസ് നാടകം കളിച്ചതാണോയെന്ന് സംശയം പ്രകടിപ്പിച്ചു.
കേസ് ഇനി 18ന് പരിഗണിക്കുമെന്നും അന്ന് കുമരകം എസ്‌എച്ച്‌ഒയും ഡിവൈഎസ്‌പിയും സത്യവാങ്മൂലം നല്‍കുകയും നേരിട്ട് ഹാജരാകുകയും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടും ബസുടമയ്‌ക്ക് മര്‍ദ്ദനമേറ്റത് എങ്ങനെയെന്ന് ചോദിച്ച കോടതി സംഭവത്തില്‍ എന്ത് അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് കോടതിയെ അറിയിക്കണമെന്നും വ്യക്തമാക്കി.