ദോഹ: 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തില്‍ (എഫ്.ഡി.ഐ) 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഖത്തര്‍.
2022ല്‍ മാത്രം 29.78 ബില്യൻ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഖത്തര്‍ സ്വീകരിച്ചത്.
ഇതിന്റെ ഫലമായി ബിസിനസ് സേവനങ്ങള്‍, സാങ്കേതികവിദ്യ, ധനകാര്യസേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 13,972 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇൻവെസ്റ്റിങ് പ്രമോട്ടിങ് ഏജൻസി (ഐ.പി.എ ഖത്തര്‍) അറിയിച്ചു.
വിദേശ നിക്ഷേപരംഗത്തെ നേട്ടങ്ങള്‍ എഫ്.ഡി.ഐ സ്റ്റാൻഡ് ഔട്ട് വാച്ച്‌ലിസ്റ്റില്‍ ഖത്തറിനെ ഒന്നാമതെത്തിക്കുകയും ആകര്‍ഷകമായ നിക്ഷേപകേന്ദ്രമെന്ന പദവി നേടിക്കൊടുക്കുകയും ചെയ്തു.
രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാനും ലോകോത്തര നിലവാരത്തില്‍ ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാനും ഖത്തറിന് സാധിച്ചതായും ഐ.പി.എ ഖത്തര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്കും ആഗോളതലത്തിലെ പ്രതിഭകള്‍ക്കും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഖത്തര്‍ മാറുകയാണെന്നും ആഗോള നിക്ഷേപ പ്രോത്സാഹന ഏജൻസികളെ മുതലെടുക്കാനും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ആകര്‍ഷിക്കുന്നതിനും ആധുനിക, നൂതന സാങ്കേതികവിദ്യകളാണ് പിന്തുടരുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്നനിലയില്‍ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുമെന്നും ഐ.പി.എ ഖത്തര്‍ സൂചിപ്പിച്ചു.വെറും നാല് വര്‍ഷത്തിനുള്ളില്‍ ഐ.പി.എ ഖത്തര്‍ സാധ്യതയുള്ള ആയിരത്തോളം നിക്ഷേപകരുമായി ഇടപഴകുകയും 150ലധികം ഇവന്റുകളില്‍ പങ്കെടുക്കുകയും ആമസോണ്‍, മൈക്രോസോഫ്റ്റ്, സീമെൻസ് തുടങ്ങിയ ആഗോള കമ്ബനികളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തതായും ഐ.പി.എ ഖത്തര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇപ്‌സോസ് സര്‍വേ പ്രകാരം, ജി.സി.സിക്ക് പുറത്തുള്ള വിദേശ നിക്ഷേപകരുമൊത്തുള്ള ബ്രാൻഡിങ്ങില്‍ ഇൻവെസ്റ്റ് ഖത്തര്‍ ജി.സി.സി എഫ്.ഡി.ഐ ബ്രാൻഡുകളില്‍ ഒന്നാമതെത്തിയതായും ഐ.പി.എ എടുത്തുപറഞ്ഞു.രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതോടൊപ്പം നയ ഉപദേശങ്ങളിലും ഐ.പി.എ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.