മൊറോക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 600 ലധികം ആളുകള്‍ക്ക് ജീവൻ നഷ്ടമായതായി റിപ്പോര്‍ട്ട്. മൊറോക്കോ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കിയത്. പ്രാദേശിക സമയം രാത്രി 11 മണി കഴിഞ്ഞാണ് മൊറോക്കോയെ നടുക്കിയ ഭൂചലനമുണ്ടായത്. 300ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മരാക്കെ വരെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനത്തില്‍ വലിയ നഷ്ടങ്ങളുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മരാക്കെയുടെ സമീപ പ്രദേശത്തായിട്ടാണ്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങി കിടപ്പുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ ജനങ്ങള്‍ തെരുവില്‍ തന്നെ കഴിയുകയായിരുന്നു.
അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി വ്യക്തമാക്കി.