കേരളത്തില്‍ ബ്രോയിലർ കോഴിയുടെ ഉത്പാദനം കുറഞ്ഞതോടെ വില കുത്തനെ കൂട്ടി തമിഴ്‌നാട് – കർണാടക ലോബി. ജനുവരി അവസാനം വരെ കിലോയ്ക്ക് 140 -150 രൂപ ആയിരുന്നെങ്കില്‍ ഇന്നലെ 190 – 210 രൂപയിലെത്തി.
റംസാൻ നോമ്ബിന്റെ സാഹചര്യത്തില്‍ വില ഇനിയും വർദ്ധിച്ചേക്കും.
ചൂട് കൂടിയതോടെ കേരളത്തിലെ ഫാമുകള്‍ കോഴിയുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. തീറ്റയെടുക്കുന്നത് കുറയുകയും വെള്ളം കുടിക്കുന്നത് കൂടുന്നതിനാലും കോഴിയുടെ തൂക്കം കുറയും. ശരാശരി രണ്ടര കിലോഗ്രാം തൂക്കം ലഭിക്കേണ്ട സ്ഥാനത്ത് കഷ്ടിച്ച് രണ്ട് കിലോയേ ഉണ്ടാവൂ. ചൂട് താങ്ങാനാവാതെ കോഴികള്‍ ചാവുന്നതും കൂടും. മണ്ഡലകാലത്തെ വിലയിടിവിലുണ്ടായ കനത്ത നഷ്ടം മൂലം രണ്ട് മാസത്തോളമായി കേരളത്തിലെ പല ഫാമുകളിലും കോഴികളെ വളർത്തുന്നില്ല.
റംസാൻ നോമ്ബ് സീസണ്‍ ലക്ഷ്യമിട്ട് കോഴിക്കുഞ്ഞുങ്ങളുടെ വില തമിഴ്‌നാട് ലോബി കുത്തനെ കൂട്ടിയിട്ടുണ്ട്. 20 രൂപയ്ക്കുള്ളില്‍ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 45 രൂപയോളം നല്‍കണം. അതേസമയം തമിഴ്‌നാട്ടിലെയും കർണാടകയിലേയും ഫാമുകള്‍ക്ക് 15 -18 രൂപയ്ക്ക് നല്‍കുന്നുണ്ട്. നിലവിലെ വിലയില്‍ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുമ്ബോള്‍ കേരളത്തിലെ കർഷകർക്ക് കാര്യമായ വരുമാനം ലഭിക്കില്ല.
നഷ്ടത്തില്‍ നടുവൊടിഞ്ഞ് കർഷകർ
മണ്ഡലകാലം മുന്നില്‍കണ്ട് തമിഴ്‌നാട്ടിലെ വൻകിട ഫാമുകള്‍ ഉത്പാദനം കുറച്ചപ്പോള്‍ കേരളത്തിലെ ഫാമുകള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. കേരളത്തില്‍ ഉത്പാദനം കൂടുമ്ബോള്‍ വില കുറയ്ക്കുന്ന തന്ത്രം തമിഴ്‌നാട് ലോബി പ്രയോഗിച്ചു.
ഒരുകിലോയ്ക്ക് 30 രൂപയിലധികം നഷ്ടത്തിലാണ് കോഴികളെ ഇടനിലക്കാർക്ക് വിറ്റത്. 3,000 കോഴികളുള്ള ഇടത്തരം ഫാമുകള്‍ക്ക് പോലും രണ്ട് ലക്ഷത്തിന് മുകളില്‍ നഷ്ടമുണ്ടായി.
കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 90-100 രൂപ കേരളത്തില്‍ ചെലവാകും. ലഭിച്ചത് ഒരുകിലോയ്ക്ക് 63 രൂപ മാത്രം.
ക്രിസ്‌മസ്, പുതുവത്സര സീസണ്‍ ലക്ഷ്യമിട്ട് കേരളത്തിലേക്കുള്ള ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളുടെ വില കുത്തനെ കൂട്ടിയതോടെ ഈ സീസണില്‍ നഷ്ടം നികത്താമെന്ന കേരളത്തിലെ കോഴി കർഷകരുടെ കണക്കുകൂട്ടലും നടന്നില്ല.
45 രൂപ: കോഴികുഞ്ഞുങ്ങളുടെ നിലവിലെ വില.
90-100 രൂപ: ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ കേരളത്തില്‍ ചെലവാകും.