ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തോട് വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നും ചർച്ചയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും കെ വി തോമസുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. സില്‍വർ ലൈൻ ഡി പിആറില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കാമെന്നും നരേന്ദ്രമോദിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
മുൻപ് കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേരളവും കേന്ദ്രവും നടത്തിയ ചർച്ച പരാജയപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമായത്. കേരളം സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് ചർച്ചയില്‍ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയെന്നും കേസ് നിലനില്‍ക്കുകയാണെന്നും ബാലഗോപാല്‍ പ്രതികരിച്ചിരുന്നു.
ബാലഗോപാലിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. ചർച്ചയില്‍ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പങ്കെടുക്കാത്തത് ശ്രദ്ധേയമായിരുന്നു.ധനകാര്യ സെക്രട്ടറി, സോളിസിറ്റർ ജനറല്‍ ഉള്‍പ്പെടെ ചർച്ചയില്‍ കേന്ദ്രത്തിനായി പങ്കെടുത്തിരുന്നു. ചർച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.