റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ക്രൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ നടക്കാനിരിക്കെയാണ് വെടിവയ്പ്പ്. ഹാളിനകത്ത് വെടിവയ്പ്പിന് പിന്നാലെ സ്ഫോടനങ്ങളുമുണ്ടായി. പ്രധാനമായും കെട്ടിടത്തിന് തീപിടിച്ചതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്.
തീ നിയന്ത്രണ വിധേയമാക്കാനായത് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചതിന് ശേഷമാണ്. ആക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ ശനിയാഴ്ച 11ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പിടിയിലായവരില്‍ നാല് പേർ ഭീകരവാദികളാണ്.
സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയതെന്നാണ് വിവരം.വെടിവയ്പ് നടക്കുമ്ബോള്‍ സംഭവസ്ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.