ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തിന് തിലകക്കുറിയാകാൻ ഉത്തർപ്രദേശിലെ
മീററ്റിൽ കായിക സർവ്വകലാശാല ഉയരുന്നു. ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലുള്ള കായിക സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് നിർവ്വഹിക്കും.മീററ്റിലെ സാർദ്ധാനാ പട്ടണത്തിനടുത്തുള്ള സാൽവാ -കായ്‌ലീ ഗ്രാമമേഖലയിലാണ് സർവ്വകലാശാലയ്‌ക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 700 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രവും സർവ്വകലാശാലയും ഉയരുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നത്. കായികതാരങ്ങളെ നേരിട്ട് വളർത്തുക എന്നതിനപ്പുറം അനുബന്ധമേഖലകളിലെ വിദഗ്ധന്മാരേയും ഗവേഷകരേയും സൃഷ്ടിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഹോക്കിക്കും ഫുട്‌ബോളിനുമായി പ്രത്യേകം മൈതാനങ്ങളും പരിശീലന സംവിധാനങ്ങളും ഒരുങ്ങും. ബാസ്‌ക്കറ്റ് ബോൾ, വോളീബോൾ, ഹാന്റ് ബോൾ, കബടി, ടെന്നീസ്, ജിംനാസ്റ്റിക്‌സ്, നീന്തൽ, സൈക്ലിംഗ് എന്നിവയ്‌ക്കായുള്ള ഇൻഡോർ സ്‌റ്റേഡിയവും സർവ്വകലാശാലയുടെ ഭാഗമായിരിക്കും.
ഒളിമ്പിക്‌സിൽ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ ഇനങ്ങളുടേയും പഠനത്തിനും പരിശീലനത്തിനും സൗകര്യമൊരുക്കുന്നതാണ് സർവ്വകലാശാല പാഠ്യ പദ്ധതി. താരങ്ങൾക്ക് ഉപരിപഠനവും ഗവേഷണവുമടക്കം പൂർത്തിയാക്കി ലോകനിലവാരമുള്ളവരായി മാറാൻ സാധിക്കുമെന്നും കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു. ആയിരത്തി എൺപത് വിദ്യാർ്ത്ഥികൾക്ക് പ്രവേശനം ലഭിക്കുന്ന സർവ്വകലാശാലയിൽ പകുതി സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കി വയ്‌ക്കുമെന്ന പ്രത്യേകതയും കായികമന്ത്രാലയം ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സ്‌കൂൾ പഠനത്തിന് ശേഷം കലാലയ വിദ്യാഭ്യാസത്തിനായി കായിക സർവ്വ കലാശാലയെ നേരിട്ട് സമീപിക്കാവുന്ന തലത്തിലാകും പ്രവേശനം നടക്കുക.