കൊവിഡ് മഹാമാരിയ്ക്ക് (Covid Pandemic) ശേഷം സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ (School Reopening) 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രി (Tamilnadu Chief Minister) എംകെ സ്റ്റാലിൻ (MK Stalin) പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. തിങ്കളാഴ്ചയാണ് ചെന്നൈയിൽ വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രി പുസ്തകങ്ങൾ വിതരണം ചെയ്തത്.
ഏകദേശം 600 ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് തമിഴ്‌നാട്ടിൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ തുറന്നത്.
സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍.
മുഖ്യമന്ത്രി സ്റ്റാലിൻ ചെന്നൈയിലെ ഗിണ്ടിയിലെ സർക്കാർ കോർപ്പറേഷൻ സ്‌കൂളിലെത്തി സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുകയും ചോക്ലേറ്റും പുസ്തകങ്ങളും വിതരണം ചെയ്ത് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഇതുകൂടാതെ സ്‌കൂൾ പരിസരം ശുചിത്വം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്നും അദ്ദേഹം പരിശോധിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാനിറ്റൈസേഷൻ പ്രക്രിയ പിന്തുടരുന്നുണ്ടെന്നും ഉറപ്പ് വരുത്തി.
ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉൾക്കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.
എന്നാൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റം ഉണ്ടാകും. കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഇടയിൽ സമ്പർക്ക സാധ്യത കൂടുതലായതിനാൽ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാൻ ആകുമോ എന്നും പരിശോധിക്കും.
തമിഴ്‌നാട്ടിൽ ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികളുടെ വരവ് വലിയ ആഘോഷമാക്കിയിരുന്നു ചെന്നൈയിലെ മലയാള വിദ്യാലയങ്ങൾ. ഈ ദിവസം ചടങ്ങുകളിൽ അധ്യാപകരെയും രക്ഷിതാക്കളെയും കൂടാതെ സർക്കാർ പ്രതിനിധികളും എം. എൽ.എമാരും പങ്കെടുത്തിരുന്നു.
സ്കൂൾ പുനരംഭിക്കുന്നതിന് മുമ്പ് ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് നേരിട്ട വലിയ ഒരു വെല്ലുവിളി. അതിനാൽ സ്കൂളുകളിലെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെയായിരുന്നു സമയബന്ധിതമായി പൂർത്തിയാക്കിയത്.
കേരളത്തിൽ സ്കൂളുകൾ തുറന്നെങ്കിലും ഡിജിറ്റൽ ക്ലാസുകൾ തുടരും. സ്‌കൂളിൽ വരുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. സ്‌കൂൾ അസംബ്ലി ഒഴിവാക്കും. സ്‌കൂളിൽ ഒരു ഡോക്ടറുടെ സേവനം ലഭ്യമാകും. ഒരു ക്ലാസ്സിനെ ബയോ ബബിൾ ആയാണ് കണക്കാക്കുക. രോഗലക്ഷണ രജിസ്റ്റർ സൂക്ഷിക്കും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക ബസ് സർവീസും നടത്തുന്നുണ്ട്.