കാസര്‍ഗോഡ് : ബേത്തൂര്‍പാറയില്‍ അടിപിടിക്കേസിലെ പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ് വീട് വളഞ്ഞ് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മൊബൈല്‍ നമ്ബര്‍ മാറിപ്പോയതാണ് പരാതിക്കാരന്റെ് വീട് വളയാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം .ബേത്തൂർപാറ സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂർപാറ സ്വദേശി കെ സച്ചിനെ ഒരുകൂട്ടം ആളുകള്‍ മർദ്ദിച്ചിരുന്നു.
മർദ്ദനത്തില്‍ സാരമായി പരിക്കേറ്റ സച്ചിൻ പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 27-ന് നടന്ന സംഭവത്തില്‍ എട്ടുപേരെ പ്രതി ചേർത്തിരുന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പോലീസിന് പിടിക്കാനായത്. സംഭവത്തില്‍ പ്രദേശത്തെ സംഘടനകളും രാഷ്ട്രീയ പാർട്ടിയും രംഗത്തുവന്നതോടെ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
അന്വേഷണത്തില്‍ പ്രധാന പ്രതികള്‍ ബേത്തൂർപാറ, പരപ്പ ഭാഗങ്ങളിലുണ്ടെന്നും ഉടൻ പിടിക്കാനാകുമെന്നുമാണ് പോലീസ് നല്‍കിയ വിവരം.പ്രതിയുടേതെന്ന് കരുതി പരാതിക്കാരന്റെ ഫോണ്‍ നമ്ബറിന്റെ ലൊക്കേഷൻ തിരഞ്ഞാണ് പോലീസ് സച്ചിന്റെ വീട്ടില്‍ എത്തുന്നത്.
സച്ചിന്റെ അച്ഛനോട് മകനെ പുറത്തിറക്കണമെന്ന് പറഞ്ഞ പൊലീസിന് പരാതിക്കാരനെ കണ്ടതോടു കൂടിയാണ് അബദ്ധം മനസ്സിലായത്. വീടിന് ചുറ്റിലും അഞ്ച് പോലീസുകാരുണ്ടായിരുന്നതായി സച്ചിൻ പറഞ്ഞു. അബദ്ധം സംഭവിച്ചുവെന്ന് മനസ്സിലായതൊടെ അന്വേഷണത്തിന്റെ ഭാഗമായി കയറിയതാണെന്ന് പറഞ്ഞ് എസ്‌ഐയും സംഘവും മടങ്ങുകയായിരുന്നു.