ദില്ലി : വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തടയുമെന്ന് എസ്‌എഫ്‌ഐ. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ജെഎന്‍യുവില്‍ സെലക്ടീവ് സ്‌ക്രീനിംഗ് നടത്തുമെന്ന എബിവിപി പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് എസ് എഫ് ഐ.
അതേസമയം എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഒപ്പം ചിത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം ഉള്‍പ്പെടെയുള്ളവയാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട ഭാഗങ്ങള്‍. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
എന്നാല്‍ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ പ്രതികരണവുമായി രംഗത്തെത്തി. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തില്‍ നിന്ന് ഐഎസില്‍ പോയവരുടെ എണ്ണമെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കണ്ടതിനു ശേഷം വേണം രാഷ്ട്രിയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അതെസമയം കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച സിനിമയെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് കേരള സ്‌റ്റോറി. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്.
ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വന്‍ തോതിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ള നിരവധി പേര്‍ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.